District News
ചമ്പക്കുളം: എസി റോഡിലെ കൈവരികൾ സുരക്ഷിതമല്ലെന്ന് ജനങ്ങൾ. ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പ്രധാന പാലങ്ങളായ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ പുതിയ പാലം നിർമിച്ചപ്പോൾ പഴയ പാലങ്ങളുടെ കൈവരികൾ വളരെ താഴ്ന്നു പോയി. ഇപ്പോൾ ഈ കൈവരികൾ പുനർനിർമിക്കുന്നത് സുരക്ഷിതമായിട്ടാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.
പുതിയ പാലങ്ങൾ നിർമിച്ചതോടെ പഴയ പാലത്തിന്റെ വശങ്ങൾ ഉയർത്തിയിരുന്നു. ഇങ്ങനെ ഉയർത്തിയപ്പോൾ പഴയപാലത്തിന്റെ കൈവരികിൽ തീരെ ഉയരം കുറഞ്ഞതായി മാറിയ വിവരം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണി പൂർത്തിയാകും മുൻപ് തിരക്കിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു.
എന്നാൽ, കൈവരികൾക്ക് ഉയരം കുറവായ ഭാഗത്ത് പൈപ്പുകൾ സ്ഥാപിച്ചാണ് ഉയരം വർധിപ്പിക്കുന്നത്.
കൈവരികൾ ഇപ്രകാരം നിർമിക്കുന്നത് സുരക്ഷിത മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നാണ് സംശയം. നിലവിലുള്ള കൈവരിതൂണിൽനിന്ന് കെട്ടി ഉയർത്തുന്ന പൈപ്പിന്റെ കൈവരികളും അത് നിലനിർത്തിയിരിക്കുന്ന പഴയ കൈവരിയിലെ തൂണുകളും എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു ഇരുചക്രവാഹനം ഇടിച്ചാൽ പോലും തകരാവുന്ന തരത്തിലുള്ള കൈവരികളിൽ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
District News
ചെങ്ങന്നൂർ: വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ ജോലികൾക്കായി എടുത്ത കുഴിയിലേക്ക് വിദ്യാർഥികളുമായി പോയ സ്വകാര്യ സ്കൂൾ ബസ് താണു. മുളക്കുഴ ഹൈസ്കൂൾ റോഡിൽ ഇന്നലെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത വീടിന്റെ മതിലിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഉത്രാടം സുരേഷ്കുമാറിന്റെ വീടിന്റെ മതിലിലേക്കാണ് ബസ് ചരിഞ്ഞുവീണത്. അപകടത്തെ ത്തുടർന്ന് വാഹനത്തിലുണ്ടായിരുന്ന പിഞ്ചുകുട്ടികൾ ഭയന്നു നിലവിളിച്ചത് പ്രദേശത്ത് ആശങ്ക പരത്തി.
അപകടം കണ്ട ഓടിക്കൂടിയ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഉടൻ തന്നെ കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച് സമീപത്തെ വീട്ടിലേക്കു മാറ്റി. പിന്നീട് കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിച്ചു.
District News
ആലപ്പുഴ: പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ യൂണിഫോമിന്റെ അടിസ്ഥാനത്തിൽ കൺസഷൻ അനുവദിക്കാൻ തീരുമാനം. ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പ്രൈവറ്റ് ബസുകളിൽ വിദ്യാർഥികൾക്ക് ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസവും (തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ) കൺസഷൻ അനുവദിക്കണമെന്നും കൺസഷൻ നൽകാത്ത ബസുകൾക്കെതിരേ നടപടിയെടുക്കുമെന്നും യോഗം അറിയിച്ചു. പ്രൈവറ്റ് ബസുകളിൽ വിദ്യാർഥികൾക്ക് പരമാവധി 40 കി.മീ. വരെ ഒന്നിലധികം ബസുകളിൽ കൺസഷൻ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണെന്ന് അറിയിച്ചു. കൺസഷൻ കാർഡിന്റെ കാലാവധി പരമാവധി 1 വർഷം വരെ ആയിരിക്കും.
ഗവ. അംഗീകൃത സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കോളജുകളിൽനിന്നും നൽകുന്ന ഐഡന്റിറ്റി കാർഡിൽ കോഴ്സിന്റെ കാലാവധിയും പ്രാദേശിക വിലാസവും ഉണ്ടെങ്കിൽ അതുപയോഗിച്ച് ബസിൽ യാത്ര ചെയ്യാമെന്നും അല്ലാത്ത വിദ്യാർഥികൾക്ക് എംവി ഡി അനുവദിക്കുന്ന കൺസഷൻ കാർഡോ ലീഡ് ആപ്പ് വഴി നൽകുന്ന കൺസഷൻ കാർഡോ ഉപയോഗിച്ച് യാത്ര ചെയ്യാമെന്നും യോഗം അറിയിച്ചു.
രാവിലെ ആറു മുതൽ വൈകിട്ട് ഏഴു വരെയാണ് സൗജന്യ നിരക്കിൽ വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ യാത്ര ചെയ്യാൻ കഴിയുന്നത്. 27 വയസുവരെയുള്ള വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. തിരക്കുള്ള സമയങ്ങളിൽ കുട്ടികളെ പിടിഎ പ്രതിനിധികളോ അധ്യാപകരോ ക്രമമായും അപകടരഹിതമായും ബസുകളിൽ കയറ്റി വിടേണ്ടതാണെന്നും അറിയിച്ചു.
സ്കൂൾ ബസുകൾ വിദ്യാർഥികളെ ഇറക്കുന്ന സമയത്ത് റോഡിൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കുകയാണെങ്കിൽ സ്കൂൾ കോമ്പൗണ്ടിനകത്ത് വിദ്യാർഥികളെ ഇറക്കുന്നതിനുള്ള സൗകര്യം സ്കൂൾ അധികൃതർ ചെയ്യണമെന്നും യോഗം നിർദേശിച്ചു. ഒരു കൺസഷൻ കാർഡ് ഉപയോഗിച്ച് ഒരു ദിവസം പരമാവധി രണ്ടു യാത്രകൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും യോഗം അറിയിച്ചു.
District News
ചേര്‍ത്തല: ജനജീവിതം ദുഃസഹകമാക്കുന്ന പാചകവാതക വിലവർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. മൂന്നുമാസം കൊണ്ട് 89 രൂപ വർധിപ്പിച്ചത് കടുത്ത ജനദ്രോഹമാണെന്നും ഇതിനെതിരേ ശക്തമായ സംരംഭങ്ങൾ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതി അംഗം സിറിയക് കാവിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സീനിയർ ജനറൽ സെക്രട്ടറി ജോസ് കുന്നുമ്മല്പറമ്പിൽ അധ്യക്ഷത വഹിച്ചു. തമ്പി ചക്കുങ്കൽ, ജോർജുകുട്ടി കോളുതറ, കെ.ജെ. എബിമോൻ, ഇമ്മാനുവൽ സക്കറിയ, ജീവൻ ജോസ് കുന്നുംപുറം, തോമസ് പേരേമഠം, ജോസഫ് ജെ. ഉപാസന, പി.വി. ജോണ്‍, പി.പി. പ്രസാദ്, ജോസ് ആലുങ്കൽ, വി.കെ. വിനോദ്, സി.എ. ജസ്മോൻ, ജോൺസൺ ജോൺ കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചെങ്ങന്നൂർ: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വെൺമണി പഞ്ചായത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. വെണ്മണി പതിനാലാം വാർഡിൽ ഉദിനിൽക്കും തറയിൽ രാജമ്മയുടെ വീടിനാണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചത്.
പുലർച്ചെയോടെ പെയ്ത കനത്ത മഴയിലാണ് വീടിന്റെ മേൽക്കൂര തകർന്നു വീണത്.
അപകടസമയത്ത് വീട്ടുകാർ ഉള്ളിലുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
മേൽക്കൂര തകർന്നതിനെ തുടർന്ന് വീട്ടുപകരണങ്ങൾക്കും നാശനഷ്ടം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.
District News
മാന്നാർ: കാൽപന്തുകളിയുടെ മാസ്മരിക ലോകത്തേക്ക് മാറാൻ രണ്ടു ദിനങ്ങൾ മാത്രം ശേഷിക്കെ നാടാകെ ആവേശത്തിമർപ്പിലാണ്. അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന ലോകകപ്പിൽ 48 ടീമുകൾ ഇത്തവണ പോരടിക്കും. 39 ദിവസങ്ങളിലായി 104 മത്സങ്ങളാണ് ലോകകപ്പിലുള്ളത്.
എന്നും ഫുട്ബോളിനെ നെഞ്ചേറ്റുന്ന മലയാളിക്ക് ഇനിയുള്ളത് ഉറക്കമില്ലാത്ത രാത്രികളാണ്. ഗ്രാമവീഥികൾ ഉൾപ്പെടെ എല്ലാ ചെറിയ ജംഗ്ഷനിലും ലോകകപ്പിനെ വരവേറ്റ് വിവിധ ടീമുകളുടെ ഫ്ലെക്സ് ബോർഡുകളും കളിക്കാരുടെ കൂറ്റൻ കട്ട് ഔട്ടുകളും ടീമിന്റെ ജേഴ്സിയുടെ നിറം ചാലിച്ച കൊടി തോരണങ്ങളും നിറഞ്ഞു കഴിഞ്ഞു.
കൂടുതൽ ആരാധകരുള്ള ടീമുകളുടെയും കളിക്കാരുടെയും ഫ്ലക്സുകളാണ് അധികമായി എങ്ങും കാണുന്നത്.
അർജന്റീന, ബ്രസീൽ, ജർമനി, ഫ്രാൻസ്, ഉറുഗ്വ, ഇംഗ്ലണ്ട്, സ്പെയിൻ, നെതർലാൻഡ് തുടങ്ങിയ ടീമുകൾക്കാണ് ആരാധക പിന്തുണ കൂടുതൽ. ചിലയിടങ്ങളിൽ ഗൾഫ് രാജ്യങ്ങളിലെ ടീമുകളുടെ ഫ്ലക്സും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. തോരാമഴ വകവയ്ക്കാതെയാണ് ആരാധകർ കോടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നത്.
മാന്നാർ പടിഞ്ഞാറ് പാവുക്കര പന്തഴാറ്റിൽചിറ, കിളുന്നേരി, കുട്ടംപേരൂർ, പൈനുംമൂട്, പരുമല സെന്റ് ഫ്രാൻസിസ് ജംഗ്ഷൻ, റെഡ് സ്റ്റാർ നഗൾ, കടപ്ര സൈക്കിൾ മുക്ക്, മാന്നാർ നായർ സമാജം സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലെല്ലാം ഫുട്ബോൾ ആവേശം നിറഞ്ഞുകഴിഞ്ഞു.
District News
ആലപ്പുഴ: ശബ്ദമലിനീകരണത്തിനെതിരേ ശബ്ദമുയർത്തി ലൗഡ് സ്പീക്കർ രാജ്യവ്യാപകമായി നിരോധിപ്പിച്ച പി.പി. സുമനൻ (86) അന്തരിച്ചു. ഇരുപതു വർഷത്തിലേറേ ജില്ലാകോടതി മുതൽ സുപ്രീംകോടതി വരെ പോരാടിയാണ് കോളാംബി എന്നറിയപ്പെടുന്ന ലൗഡ് സ്പീക്കർ രാജ്യവ്യാപകമായി നിരോധിപ്പിച്ചത്.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഇടതുപക്ഷ ചിന്തകനുമായ സുമനൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, ചിത്രകലാ അധ്യാപകൻ, പരിസ്ഥിതി സംരക്ഷകൻ, ലേഖകൻ, പത്രാധിപർക്കുള്ള ആയിരക്കണിക്കിന് കത്തുകളുടെ കർത്താവ്, കവി, സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ, ഹിപ്നോട്ടിസം പരിശീലകൻ എന്നീ മേഖലകളിൽ അരനൂറ്റാണ്ടിലേറെക്കാലം സജീവമായിരുന്നു.
രാമങ്കരി വേഴപ്ര പുത്തൻകളത്തിൽ പത്മനാഭന്റെയും ഗൗരിയുടെയും മകനായ സുമനൻ വേഴപ്ര സ്കൂളിലും ആലപ്പുഴ എസ്എസ് സ്കൂൾ ഓഫ് ആർട്സിലെയും വിദ്യാഭ്യാസത്തിനുശേഷം ചിത്രകലാ അധ്യാപകനായി പറവൂർ ഗവ. ഹൈസ്കൂളിലും വേഴപ്ര ഗവ. സ്കൂളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: കെ. സുമതി അമ്മ (റിട്ട. നഴ്സിംഗ് സുപ്രണ്ട്, മെഡിക്കൽ കോളജ്, ആലപ്പുഴ). മക്കൾ: സി.എസ്. രേഖ, ഡോ. സി.എസ്. ചിത്ര (പ്രിൻസിപ്പൽ, ശാന്തി നികേതൻ ബിഎഡ് കോളജ്, ബംഗളൂരു). മരുമക്കൾ: ഡോ. കെ.എ. സുനിൽ, കെ.ബി. ഉണ്ണികൃഷ്ണൻ.
District News
മാന്നാർ: ചെന്നിത്തലയിൽ വൻ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ചെന്നിത്തല പഞ്ചായത്ത് ഭരണ സമതി, ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള ലഹരിവസ്തുക്കൾ പിടികൂടിയത്. ഏകദേശം ഒരു ലക്ഷത്തിപതിനായിരം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയതായി അധികൃതർ പറഞ്ഞു.
പടിച്ചെടുത്ത ലഹരിവസ്തുക്കൾ തീയിട്ട് നശിപ്പിച്ചു. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. വരുംദിനങ്ങളിലും ഒപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് സഹകരണത്തോടെ ചെന്നിത്തലയിൽ ശക്തമായ പരിശോധനകൾ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു രാജ് പറഞ്ഞു. ദീപാ രാജൻ, തോമസ്കുട്ടി കടവിൽ, ബിനു സി. വർഗീസ്, പഞ്ചായത്ത് സെക്രട്ടറി മധു മോഹൻ, ഗോപാലകൃഷ്ണൻ, ഗിരിഷ് കുമാർ, ബിൻസി റെജി എന്നിവർ നേതൃത്വം നൽകി.
District News
അമ്പലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കഞ്ചാവും മാരകായുധങ്ങളുമായി നാലംഗസംഘം പിടിയിൽ. അമ്പലപ്പുഴ ഡിവൈഎസ്പിയുടെ തൂഫാൻ സ്കാഡും പുന്നപ്ര പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.
അഭിമന്യു (18), സഞ്ജയ് സത്യൻ (18), സച്ചിൻ സത്യൻ (18), ശ്രീശങ്കർ (19) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽനിന്ന് കഞ്ചാവും കത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിൽ പുന്നപ്ര എസ്എച്ച്ഒ മുരളീകൃഷ്ണനും പോലീസ് ഉദ്യോഗസ്ഥരായ വിനിൽ, ബിനുകുമാർ, നവീൻകുമാർ, വിഘ്നേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
District News
ചെങ്ങന്നൂർ: നഗരസഭയുടെ ഓഫീസ് കം ഷോപ്പിംഗ് മന്ദിരത്തിലെ കൗൺസിൽ ഹാളിന്റെ കോൺക്രീറ്റ് സീലിംഗ് തകർന്നുവീണു. ഇന്നലെ ഉച്ചകഴിഞ്ഞ് കോൺക്രീറ്റ് ഉൾപ്പെടെയുള്ള വലിയ പാളികളാണ് വൻ ശബ്ദത്തോടെ താഴേക്കു പതിച്ചത്. ഈ സമയം ഹാളിൽ ആരും ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായി.
കെട്ടിടത്തിന്റെ അപകടാവസ്ഥ പല തവണ വാർത്തയായിരുന്നു. ഓഫീസ് അടിയന്തരമായി മാറ്റണമെന്ന് കൗൺസിലർമാർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും നഗരസഭ ചെവിക്കൊണ്ടിരുന്നില്ല. വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെ ദിവസേന നിരവധിപേർ ആശ്രയിക്കുന്ന ഈ കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴുമെന്ന സ്ഥിതിയിലാണ്.
നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന ഭൂരിഭാഗം സ്ഥലങ്ങളിലും കോൺക്രീറ്റ് സീലിംഗ് അടർന്ന് കമ്പികൾ തെളിഞ്ഞ അവസ്ഥയിലാണ്. നഗരസഭാ ഓഫീസിനു പുറമെ നിരവധി വ്യാപാര സ്ഥാപനങ്ങളും മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് നഗരസഭ എൻജിനിയറിംഗ് വിഭാഗം അനുമതി നൽകുന്നില്ല. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് പുതിയ കെട്ടിടം നിർമിക്കാൻ മൂന്നുവർഷം മുൻപ് സംസ്ഥാന ബജറ്റിൽ രണ്ടു കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
അതേസമയം, ഈ വർഷത്തെ വാർഷിക പദ്ധതിയിൽ പുതിയ കെട്ടിടനിർമാണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠത്തിൽ വ്യക്തമാക്കി. ശാസ്താംപുറം മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകൾ നിലയിലേക്ക് താത്കാലികമായി ഓഫീസ് മാറ്റും. അതിനായുള്ള ജോലികൾ പുരോഗമിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ മാറ്റം പൂർത്തിയാകുമെന്നും ചെയർമാൻ പറഞ്ഞു.
District News
എടത്വ: കാലവര്‍ഷം കനത്തതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. സര്‍വീസ് റോഡുകളില്‍ വെള്ളം കയറി. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവുമാണ് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത്. നദികളിലും തോടുകളിലും ഒന്നര അടിയിലേറെ വെള്ളം ഉയര്‍ന്നിരുന്നു.
കുട്ടനാട്ടില്‍ വെള്ളം ഉയര്‍ന്നതോടെ കിടങ്ങറ- നീരേറ്റുപുറം റോഡില്‍ മുട്ടാര്‍ സൗഹൃദയ ജംഗ്ഷനു സമീപത്തും താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളിലും വെള്ളം കയറി. സൗഹൃദയ ജംഗ്ഷനു സമീപം റോഡ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. വെള്ളം വീണ്ടും ഉയര്‍ന്നാല്‍ ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.
മുന്‍കാലങ്ങളില്‍ മുട്ടാര്‍-കിടങ്ങറ റോഡ് വെള്ളത്തില്‍ മുങ്ങുന്നത് പതിവായിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ സംഘടിച്ച് പലതവണ പ്രതിഷേധം നടത്തിയെങ്കിലും റോഡ് ഉയര്‍ത്താന്‍ മുന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
മഴയും കിഴക്കന്‍ വെള്ളവും എത്തുന്നതോടെ അപ്പര്‍ കുട്ടനാട്ടിലാണ് വെള്ളം ആദ്യം ഉയരുന്നത്. ഇക്കുറി തോട്ടപ്പള്ളി പൊഴി മുന്‍കൂട്ടി മുറിച്ചതിനാല്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് പിടിവിട്ട് ഉയര്‍ന്നിട്ടില്ല. വരും ദിവസങ്ങളില്‍ മഴ ശക്തമായാല്‍ അപ്പര്‍ കുട്ടനാടും മുങ്ങാന്‍ സാധ്യതയുണ്ട്.
ജലാശയങ്ങളിലെ ആഴംകൂട്ടല്‍ പദ്ധതി സമയബന്ധിതമായി നടന്നിരുന്നെങ്കില്‍ അപ്പര്‍-ലോവര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമായിരുന്നു. രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ആഴം കൂട്ടല്‍ പദ്ധതി പുതിയ എംഎല്‍എ പ്രാവര്‍ത്തികമാക്കുമെന്നാണ് ജനങ്ങളുടെ പ്രത്യാശ.
District News
ചമ്പക്കുളം: അമിത ശബ്ദം പുറപ്പെടുവിച്ച് ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളിലെ പ്രകടനം യാത്രക്കാർക്കും വിദ്യാർഥികൾക്കും അപകടഭീതി സൃഷ്ടിക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലും ചമ്പക്കുളം ബസിലിക്ക, ബസ് സ്റ്റാൻഡ്, നെടുമുടി പഞ്ചായത്ത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ അമിതവേഗത്തിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ആധുനിക ഇരുചക്രവാഹനങ്ങളിൽ നിരവധിതവണ അഭ്യാസപ്രകടനം നടത്തുന്നത് പതിവായി മാറുകയാണ്.
വൈകുന്നേരം സ്കൂൾ കൂട്ടികൾ പോകുന്ന സമയത്താണ് അഭ്യാസപ്രകടനം. നെടുമുടി പഞ്ചായത്ത് ജംഗ്ഷനിലും സമീപപ്രദേശങ്ങളിലുമാണ് ഇരുചക്രവാഹനങ്ങളിൽ ചിലർ മരണപ്പാച്ചിൽ നടത്തുന്നത്. കിലോമീറ്ററുകൾ അകലെ വരെ ശബ്ദം കേൾക്കാവുന്ന തരത്തിലാണ് വാഹനങ്ങളിൽ ക്രമീകരണം വരുത്തിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പും പോലീസും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ആലപ്പുഴ: ഊത്തപിടിത്തം ഇനി നടക്കില്ല. ഒഴുക്കിനെതിരേ സഞ്ചരിക്കുന്ന നാടൻ മത്സ്യങ്ങളെ ലക്ഷ്യമിട്ട് മഴക്കാലത്ത് നടക്കുന്ന മത്സ്യബന്ധനത്തിനെതിരേ ഫിഷറീസ് വകുപ്പ് ശക്തമായ നടപടികളുമായി രംഗത്ത്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തോടെ പ്രജനനത്തിനായി പുഴകളിൽനിന്നു തോടുകളിലേക്കും പാടശേഖരങ്ങളിലേക്കുമാണ് ഊത്തകയറ്റം എന്നറിയപ്പെടുന്ന മത്സ്യങ്ങളുടെ പലായനം നടക്കുന്നത്.
ഈ പ്രജനനകാല സഞ്ചാരത്തിനിടെ വയർ നിറയെ മുട്ടകളുമായി എത്തുന്ന മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാണ്. മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം തടസപ്പെടുത്തി തൂമ്പിൽ വലകളും അനധികൃത കൂടുകളും സ്ഥാപിച്ച് മത്സ്യങ്ങളെ പിടിക്കുന്ന പ്രവണത സമീപകാലത്ത് വ്യാപകമായിട്ടുണ്ട്.
കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട്, 2010 പ്രകാരം പ്രജനനക്ഷമതയുള്ള മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നതും മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരത്തിനു തടസം സൃഷ്ടിക്കുന്നരീതിയിൽ വലകളോ മറ്റ് ഉപകരണങ്ങളോ സ്ഥാപിക്കുന്നതും കുറ്റകരമാണ്.
കൂടാതെ 20 മില്ലിമീറ്ററിൽ താഴെ കണ്ണിവലുപ്പമുള്ള വലകൾ ഉപയോഗിക്കൽ, ലൈസൻസില്ലാതെയുള്ള മത്സ്യബന്ധനം, മത്സ്യസങ്കേതങ്ങളിലെ അനധികൃത മത്സ്യബന്ധനം, വിഷം, വൈദ്യുതി, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവ നിയമവിരുദ്ധമാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്.
ആക്ട് പ്രകാരമുള്ള കുറ്റങ്ങൾക്ക് പിഴയും തടവും ലഭിക്കാം. ആദ്യകുറ്റത്തിന് പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് കൂടുതൽ കർശന ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
പള്ളിപ്പാടും വീയപുരവും കേന്ദ്രീകരിച്ച് പട്രോളിംഗ്
നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി, ആലപ്പുഴ ഫിഷറീസ് വകുപ്പിന്റെയും തൃക്കുന്നപ്പുഴ മത്സ്യഭവന്റെയും ആഭിമുഖ്യത്തിൽ പള്ളിപ്പാട് നാലുകെട്ടുംചിറ, 28ൽകടവ്, വീയപുരം വള്ളക്കാലുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഉൾനാടൻ മത്സ്യബന്ധന പട്രോളിംഗ് നടത്തി. പള്ളിപ്പാട് നാലുകെട്ടുംചിറയിലും 28ൽകടവിലും നടത്തിയ പരിശോധനയിൽ തൂമ്പിൽ വല സ്ഥാപിച്ച് മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം തടസപ്പെടുത്തി ചെറുമത്സ്യങ്ങളെയും പ്രജനനക്ഷമതയുള്ള മത്സ്യങ്ങളെയും പിടിക്കുന്ന അനധികൃതമത്സ്യബന്ധന പ്രവർത്തനങ്ങൾ ചെയ്ത അഞ്ചു പേർക്ക് നിയമാനുസൃത നോട്ടീസ് നൽകി.
കൂടാതെ വീയപുരം വള്ളക്കാലുകൾ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന നിരവധി മത്സ്യക്കൂടുകളും നശിപ്പിച്ചു. ഇതിലൂടെ ആയിരക്കണക്കിന് ചെറുമത്സ്യങ്ങളെയും ഭാവിയിൽ പ്രജനനത്തിന് തയാറായ മത്സ്യങ്ങളെയും സംരക്ഷിക്കാൻ സാധിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. പള്ളിപ്പാട്, വീയപുരം മേഖലകളിലെ തോടുകളിലും അനുബന്ധ ജലാശയങ്ങളിലുമായി അനധികൃത മത്സ്യബന്ധനം തുടരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ, ജില്ലയുടെ പല ഭാഗങ്ങളിൽ ശക്തമായ പട്രോളിംഗ് നടപടികൾ തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അനധികൃത മത്സ്യബന്ധനം അറിയിക്കാം
അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ ഉള്‍നാടന്‍ ആക്ട് പ്രാരം കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. പരാതികള്‍ ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടര്‍ ഓഫീസിലോ, മത്സ്യഭവന് ഓഫീസുകളിലോ അറിയിക്കാവുന്നതാണ്. ഫോണ്‍-0477-2251103.
District News
തൊടുപുഴ: ഖരമാലിന്യ പരിപാലന ചട്ടത്തിലെ വ്യവസ്ഥകളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനു കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെയും നഗരസഭയുടെയും സംയുക്ത നേതൃത്വത്തില്‍ വാതില്‍പ്പടി ബോധവത്കരണവും പദയാത്രയും സംഘടിപ്പിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന് കെ. ദീപക് എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍, സ്കൂളുകള്‍ എന്നിവ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും ഖരമാലിന്യ പരിപാലന ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടീസുകളും സ്റ്റിക്കറുകളും വിതരണം ചെയ്യുകയും ചെയ്തു.
മേഴ്സി സെബാസ്റ്റ്യന്‍, സെക്രട്ടറി എം.പി. ജോസ്, ക്ലീന്‍ സിറ്റി മാനേജര്‍ മീരാന്‍ കുഞ്ഞ്, കെഎസ്ഡബ്ല്യുഎംപി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ സാലിഹ. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുമാര്‍, എന്‍ജിനിയര്‍ പി.ജി.ഹേമന്ത് , അഖില, സോഷ്യല്‍ എക്സ്പേര്‍ട്ട് കെ.കെ. അജിത് എന്നിവര്‍ നേതൃത്വം നല്കി. ഹരിതകര്‍മ സേനാംഗങ്ങള്‍, വിദ്യാര്‍ഥികള്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളജ് ഓഫ് കംപ്യൂട്ടര്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ സമാപിച്ചു. കോളജ് മാനേജര്‍ ഫാ. ജോസ് കടുവനാല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജിന്‍സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഐടി, ഹെല്‍ത്ത്കെയര്‍, ബിപിഒ, ടെക്നോളജി മേഖലകളിലെ 16 പ്രമുഖ കമ്പനികള്‍ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500ലധികം വിദ്യാരഥികള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു.
അക്സഞ്ചര്, ടെക് മഹീന്ദ്ര, എസ്എല്‍ബി സൊല്യൂഷന്‍സ്,ഫസ്റ്റ് സോഴ്സ്, ടെലിപെര്‍ഫോമന്‍സ്,ഒമേഗ ഹെല്‍ത്ത്കെയര്‍, ഇന്റലിപാത്ത്,സജിലിറ്റി തുടങ്ങിയ കമ്പനികളുടെ എച്ച്ആര്‍ പ്രതിനിധികള്‍ നേരിട്ട് അഭിമുഖം നടത്തി.തൊഴിലവസരങ്ങള്‍ അറിയുന്നതിനൊപ്പം വ്യവസായ വിദഗ്ധരുമായി സംവദിക്കുന്നതിനും കരിയര്‍ മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിനും ജോബ് ഫെയറിലൂടെ വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞു.
ടാലന്റും അവസരവും തമ്മില്‍ പാലം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
District News
വഴിത്തല: പല്ലവി നഗര്‍ റെസിഡന്റ്സ് അസോസിയേഷന് പത്താംവാര്‍ഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. റോഡ് ശുചീകരണം, പ്രാഥമിക ജീവന് രക്ഷാപരിശീലന ക്ലാസ് പ്രിവിലേജ് കാര്‍ഡ് വിതരണം, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, പഠനോപകരണ വിതരണം, ഓരോ കുടംബത്തിനും ചന്ദനത്തൈവിതരണം എന്നിവ സംഘടിപ്പിച്ചു.
പ്രസിഡന്റ് ശ്രീജിത്ത് തുമ്പശേരില്‍, സെക്രട്ടറി ജിസ്മോള്‍ ജോമോന്, ട്രഷറര്‍ കുര്യാക്കോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
District News
കരിമണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിമണ്ണൂര്‍ വാര്‍ഷിക പൊതുയോഗം വ്യാപാര ഭവനില്‍ നടത്തി. യൂണിറ്റ് പ്രസിഡന്റ് വി.ജെ. ചെറിയാന് അധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ്പ് അപുജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറര്‍ ആര്. രമേഷ്, നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.പി. ചാക്കോ, മണ്ഡലം വൈസ് പ്രസിഡന്റ് അശ്വതി മധു എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എം. മത്തച്ചന് റിപ്പോര്‍ട്ടും ട്രഷറര്‍ പി.എ. ആസാദ് കണക്കും അവതരിപ്പിച്ചു.
പ്ലസ്ടു പരീക്ഷയില്‍ ഫുള്‍മാര്‍ക്ക് നേടിയ മെഹറിന് ഫാത്തിമ, ഫുള്‍ എപ്ലസ് നേടിയ മിസറിയ നസീര്‍, ജാക്വലിന് ജോണ്സന്, പഞ്ചായത്തംഗം ജോസ്മി സോജന്, സീനിയര്‍ അംഗങ്ങളായ ജോയി പറയന്നിലം, മാത്യു ഉള്ളാട്ടില്‍,മത്തച്ചന് കുന്നപ്പിള്ളി, ജോസഫ് കാഞ്ഞിരത്തുങ്കല്‍ എന്നിവരെ ഗവ.ചീഫ് വിപ്പ് ആദരിച്ചു.
യോഗത്തില്‍ ഭാരവാഹികളായി വി. ജെ. ചെറിയാന്-പ്രസിഡന്റ്, സോജന് ജോസഫ്-ജനറല്‍ സെക്രട്ടറി, പി.എ. ആസാദ് -ട്രഷറര്‍, കെ.എം. മത്തച്ചന്-വൈസ് പ്രസിഡന്റ്, ജ്യോതി ജോജോ-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
കരിമണ്ണൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, പഞ്ചായത്ത് ഓഫീസ് മുതല്‍ പോലീസ് സ്റ്റേഷന് വരെയുള്ള റോഡിനിരുവശവും കോണ്‍ക്രീറ്റ് ചെയ്ത് പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുക, കരിമണ്ണൂരിലെ ബിവറേജ് ഔട്ട്ലെറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം ഗവ. ചീഫ് വിപ്പിന് കൈമാറി.
District News
മൂവാറ്റുപുഴ: ദീപിക നമ്മുടെ ഭാഷ പദ്ധതി കോതമംഗലം രൂപതാതല ഉദ്ഘാടനം മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തി. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ഫാ.ഡോ. തോമസ് പോത്തനാമൂഴി ഉദ്ഘാടനം ചെയ്തു. ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടര്‍ ഫാ.ഡോ. ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിച്ചു.
നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ഇടത്തൊട്ടി, പത്രം സ്പോണ്സര് ചെയ്ത ജേക്കബ് മിറ്റത്താനി, മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി വികാരി ഫാ.ഡോ. മാനുവല്‍ പിച്ചളക്കാട്ട്, ഫാ. ജോര്‍ജ് മാറാപ്പിള്ളില്‍, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയര്മാന് ജോയി നടുക്കുടി, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ലോറന്‍സ് ഏബ്രഹാം ഏനാനിക്കല്‍, ഡിഎഫ്സി രൂപത പ്രസിഡന്റ് ഡിഗോള്‍ കെ. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോര്‍ജ് മങ്ങാട്ട്, വൈസ് പ്രസിഡന്റ് സിബി പൊതൂര്‍, മൂവാറ്റുപുഴ ഫൊറോന പ്രസിഡന്റ് ജേക്കബ് തോമസ്, ആരക്കുഴ ഫൊറോന പ്രസിഡന്റ് പോള്‍ ലൂയിസ്, കാളിയാര്‍ ഫൊറോന പ്രസിഡന്റ് ചാക്കോച്ചന് പുന്നോലില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
അടിമാലി: അടിമാലി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലെ വാഗമരത്തിന്റെ ശിഖരങ്ങൾ അപകടക്കെണി. കുട്ടികൾ ഭക്ഷണം കഴിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് ശിഖരങ്ങൾ ചാഞ്ഞുനിൽക്കുന്നത്.
മരശിഖരങ്ങൾ വലിയ ഉറപ്പില്ലാത്തതാണെന്നത് വലിയ ആശങ്കയ്ക്കും ഇടവരുത്തുന്നു. മഴക്കാലം ശക്തമായതോടെ ശിഖരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയേറെയാണ്. സ്കൂളിന് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുന്‍പ് മുറിച്ചുനീക്കിയിട്ടുണ്ട്.
District News
നെടുങ്കണ്ടം: കമ്പംമെട്ടില്‍ പള്ളിമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്ക് മരം കടപുഴകി വീണ് അഞ്ചു വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. വാഹനങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കമ്പംമെട്ട് സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിനു മുമ്പിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്ക് ഇന്നലെ രാവിലെ 11.30നാണ് വന്‍ മരം കടപുഴകിവീണത്.
റോഡിനോടു ചേര്‍ന്നുനിന്നിരുന്ന ആല്‍മരമാണ് വീണത്. ഒരു ബോലേറയ്ക്കും രണ്ടു കാറിനും രണ്ടു സ്കൂട്ടറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി പള്ളിയിലെത്തിയവരുടെ വാഹനങ്ങളുടെ മുകളിലേക്കാണ് മരങ്ങൾ വീണത്.
District News
കാഞ്ഞാര്‍: മരം വൈദ്യുതി ലൈനിലേക്കു വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കാഞ്ഞാര്‍ -ആനക്കയം റൂട്ടില്‍ കൈപ്പകവലക്ക് സമീപമാണ് മരം വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീണ് ഗതാഗതം തടസപ്പെട്ടത്.
വിവരമറിഞ്ഞ് മൂലമറ്റം അഗ്നിരക്ഷാം സേനാംഗങ്ങള്‍ എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
District News
രാജാക്കാട്: ശക്തമായ കാറ്റിലും മഴയിലും രാജാക്കാട് പുന്നസിറ്റിക്കു സമീപം റോഡിലേക്കു വൻ മരം ഒടിഞ്ഞുവീണ് ഗതാഗതം പൂർണമായി തടസപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. തോട്ടം തൊഴിലാളികൾ പണിക്കായി എത്തുന്ന സമയത്ത് തിരക്കേറിയ റോഡിലേക്കു മരം വീണതിനെത്തുടർന്ന് ഇരുവശങ്ങളിലും വാഹനങ്ങളുടെ വലിയ നിര രൂപപ്പെടുകയും പ്രദേശത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്തു.
വിവരമറിഞ്ഞ് ഉടൻതന്നെ രാജാക്കാട് അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി. ഫയർ ഓഫീസർമാരായ നോബിൻ വർഗീസ്, എം.എസ്. അഖിൽ, ജിപ്സൺ ജോസി, അഖിലേഷ് കുമാരൻ, സന്ദീപ് സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അഗ്നിരക്ഷാ സേനാംഗങ്ങൾ ചെയിൻസോ ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് മരം പൂർണമായും മുറിച്ചുമാറ്റിയത്. തുടർന്ന് റോഡ് വൃത്തിയാക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കി.
District News
കുമളി: ലോക സമുദ്രദിനത്തോടനുബന്ധിച്ച് വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച്എസ്എസിലെ എന്‍സിസി കേഡറ്റുകള്‍ സ്കൂളിനു സമീപത്തുള്ള ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്തു.
ജലാശയങ്ങള്‍ മാലിന്യ മുക്തമാക്കുക, ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി എന്‍സിസി ആരംഭിച്ച ദേശീയ കാമ്പയിന് പുനീത് സാഗര്‍ അഭിയാന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് ദീപ സിറിയക്, പിടിഎ പ്രസിഡന്റ് ജോര്‍ജ് കണിപ്പറമ്പില്‍, എന്‍.ഒ. ജോസഫ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
നെടുങ്കണ്ടം: ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും മെമന്റോ വിതരണവും നടന്നു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മെറിറ്റ് ഡേയില്‍ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി അഡ്വ. സേനാപതി വേണു എംഎൽഎ, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ചുനയംമാക്കല്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പൽ എം.എ. അഗസ്റ്റിന്, ഹെഡ്മിസ്ട്രസ് റിനിമോള് മാത്യു, പിടിഎ പ്രസിഡന്റ് ബിജു ഇടുക്കാര്‍, സീനിയര്‍ അസിസ്റ്റന്റ് മനോജ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
തൊടുപുഴ: ജനവാസമേഖലയായ ചിന്നക്കനാലിലും പരിസരപ്രദേശങ്ങളിലുംനിന്നു കാട്ടാനകളെ പൂര്‍ണമായും തുരത്തണമെന്നും തോട്ടം തൊഴിലാളികളുടെയും കൃഷിക്കാരുടെയും സ്വൈര്യജീവിതം ഉറപ്പാക്കണമെന്നും കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് ആവശ്യപ്പെട്ടു .
ഇന്നലെ ചിന്നക്കനാലിലെ മാരിയുടെ മരണം ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.
ചിന്നക്കനാലും പരിസരപ്രദേശവും ഉള്‍പ്പെടെ വനമാക്കാനായുള്ള നിഗൂഡ പ്രവര്‍ത്തനങ്ങളാണ് വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ സംസ്ഥാന വ്യാപകമായി വനംവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ ഒഴിപ്പിച്ച് വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ കുതന്ത്രങ്ങളാണ് ഇതെല്ലാം.
പുതിയ സര്‍ക്കാരും മന്ത്രിയും ഇതു തിരിച്ചറിഞ്ഞ് പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ തയാറാകണമെന്നും മാരിയുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
District News
കട്ടപ്പന: അറവുമാടുകളുടെ ലഭ്യതക്കുറവ് രൂക്ഷമായ സാഹചര്യത്തില്‍ 12 മുതൽ ഇറച്ചിക്കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന് അറിയിച്ചു.
വ്യാപാരം മുന്നോട്ടു കൊണ്ടുപോകാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണുള്ളതെന്നും സംഘടന വ്യക്തമാക്കി. ഇറച്ചി വ്യാപാരമേഖലയെ ആശ്രയിച്ച് 15 ലക്ഷത്തോളം കുടുംബങ്ങളാണ് ഉപജീവനം കണ്ടെത്തുന്നത്. എന്നാല്‍, അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു കന്നുകാലികളെ എത്തിക്കുന്നതില്‍ ഗുരുതര തടസങ്ങള്‍ നേരിടുന്നതായി സംഘടന ആരോപിച്ചു.
ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിനാവശ്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് തടയപ്പെടുന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്നെന്ന് സംഘടന ചൂണ്ടിക്കാട്ടി.
രാജ്യത്ത് ബീഫ് കയറ്റുമതി വര്‍ധിച്ചതും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കയറ്റുമതി ലോബികളുടെ ഇടപെടലുമാണ് കേരളത്തിലെ ബീഫ് ക്ഷാമത്തിന് പ്രധാന കാരണമെന്ന് സംഘടന ആരോപിച്ചു. ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ആവശ്യമായ കന്നുകാലികള്‍ ലഭ്യമാകാതെ വരുന്പോൾ കയറ്റുമതിക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തിലേക്ക് എത്തുന്ന കന്നുകാലികളുടെ വലിയൊരു ഭാഗവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ്. എന്നാല്‍, കന്നുകാലികളുടെ ലഭ്യത കുറഞ്ഞതോടെ ഇറച്ചിവ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. ചില തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിയുടെ വില നിര്‍ണയിക്കുന്നതും വ്യാപാരികള്‍ക്ക് അധിക ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാനത്ത് ദിനംപ്രതി വലിയ തോതില്‍ അനധികൃത ഇറച്ചിവില്‍പ്പന നടക്കുന്നുണ്ടെന്നും ഇതിനെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു. ഏകദേശം രണ്ടു ലക്ഷം കിലോഗ്രാം അനധികൃത ഇറച്ചി പ്രതിദിനം കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നതായും ഇതു നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നതായും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ദേശീയ പ്രസിഡന്റ് എം.എ. സലിം, ജില്ലാ പ്രസിഡന്റ് യൂന്‍ ഇബ്രാഹിം, വര്‍ക്കിംഗ് പ്രസിഡന്റ് ഇ.എം. ജലാല്‍, ട്രഷറര്‍ ബോഡി ഫിലിപ്പ്, ജില്ലാ സെക്രട്ടറി മോബിന് കുര്യന്, ഷിജു ജോസഫ്, കെ.എം. റോബിന്, ആനന്ദ്, സാബു, നൗഷാദ്, യൂസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
District News
മൂന്നാർ: സുമനസുകളുടെ കരുതലിൽ പിറന്ന അഴകലൈ എന്ന വീട്ടില്‍ അളകമ്മയ്ക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന മൂന്നാർ സ്വദേശിനി അളകമ്മയ്ക്ക് സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് വീട് വച്ച് നൽകിയത്. അളകമ്മയ്ക്കും വേണ്ടേ ഒരു അഴക് ജീവിതം എന്ന ദീപിക വാര്‍ത്തയാണ് ഈ വീട്ടമ്മയ്ക്ക് തുണയായത്.
പണി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ സംഘടനയുടെ ജില്ലാ പ്രസിഡന്റ് ജോസഫ് ഡിസില്‍വ അളകമ്മയ്ക്ക് കൈമാറി. ഏപ്രിലിലാണ് വീടിന്റെ തറക്കല്ലിട്ടത്. 50 ദിവസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്.
രണ്ടു പതിറ്റാണ്ടായി പഞ്ചായത്തിന്റെ ശുചീകരണ ജോലി ചെയ്യുന്ന അളകമ്മയ്ക്ക് താമസയോഗ്യമായ വീട് എന്നും ഒരു സ്വപ്നമായിരുന്നു. ഇടത് സർക്കാരിന്റെ ലൈഫ് പദ്ധതിയിലും ഈ വീട്ടമ്മ ഉൾപ്പെട്ടില്ല. ഇതിനിടെ 2024 സെപ്റ്റംബര്‍ 25ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാന്റില്‍ വച്ച് അളകമ്മയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
District News
രാജാക്കാട്: ചിന്നക്കനാലിൽ തിങ്കളാഴ്ച രാവിലെ മക്കളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോകുമ്പോൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സിംഗുകണ്ടം അങ്കണവാടിത്തെരുവ് സ്വദേശി മാരി(36)യുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സൂര്യനെല്ലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
കാട്ടാന ആക്രമിച്ചു വീഴ്ത്തിയ സ്ഥലത്തിനു സമീപത്തായിതന്നെയായിരുന്നു പൊതുദർശനം. കാട്ടാനകളുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മകൻ രക്ഷിൻ(11) സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തില്ല.
ഇന്നലെ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ആരംഭിച്ചത്. ഉച്ചയ്ക്ക് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മാരിയുടെ മൃതദേഹം സുര്യനെല്ലിയിൽ എത്തിച്ചത്.
10 മിനിറ്റ് പൊതുദർശനത്തിനു ശേഷം പൊതുശ്മശാനത്തിൽ മൃതദേഹം എത്തിച്ചു സംസ്കരിച്ചു. മകൾ രക്ഷിണയാണ് ചിതയ്ക്കു തീ കൊളുത്തിയത് എംഎൽഎമാരായ സേനാപതി വേണു, എഫ്. രാജ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ സാബു, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
District News
കരിമണ്ണൂര്‍: കാല്‍പ്പന്തുകളിയുടെ ആവേശം വാനോളമുയര്‍ത്തി കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഫാന്‍സ് ടീമുകള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു.
അര്‍ജന്റീനയെയും ബ്രസീലിനെയും പ്രതിനിധീകരിച്ച് കുട്ടി ഫാന്‍സ് ടീമുകളായ സാംബയും ടാന്ഗോയും ഏറ്റുമുട്ടിയപ്പോള്‍ ജയം ടാന്ഗോയ്ക്ക് ഒപ്പമായിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നടന്ന ഷൂട്ടൗട്ടില്‍ 4 -2 നാണു അര്‍ജന്റീനയുടെ കുട്ടിഫാന്‍സ് വിജയിച്ചത്.
വിജയികള്‍ക്ക് ഹെഡ്മാസ്റ്റര് ബിജോയ് മാത്യു ട്രോഫി സമ്മാനിച്ചു. കായികാധ്യാപകന് ആല്വിന് ജോസ് നേതൃത്വം നല്കി.
District News
തൊടുപുഴ: ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മലയോര ജില്ലയും ഫുട്ബോള്‍ ആവേശത്തില്‍. നാടിന്റെ മുക്കും മൂലയും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും നിറങ്ങളായ നീലയും മഞ്ഞയും കൊടിതോരണങ്ങള്ക്കൊണ്ട് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
അര്‍ജന്റീനയ്ക്കും ബ്രസീലിനുമാണ് ആരാധകര്‍ ഏറെയെങ്കിലും പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്, ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട് എന്നി രാജ്യങ്ങള്‍ക്കും ആരാധകരുണ്ട്.
സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍, റൊണാള്‍ഡോ, എംബാപേ എന്നിവര്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫ്ളക്സ് ബോര്‍ഡുകളും പലയിടങ്ങളിലും ഉയര്‍ന്നുകഴിഞ്ഞു.
പല ബോര്‍ഡുകളിലും ആരാധകരെ ആവേശത്തിലാക്കുന്ന വാക്കുകളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. താരങ്ങളുടെ ഫാന്‍സുകാരാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. കുളമാവ് വടക്കേപ്പുഴ ചെക്ക്ഡാമില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് പ്രദേശത്തെ ആരാധകര്‍ ലോകകപ്പിനെ വരവേറ്റത്. ഇപ്പോള്‍ എവിടെയും സൗഹൃദക്കൂട്ടായ്മകളിലും അന്തിച്ചര്‍ച്ചകളിലും ലോകകപ്പ് ആവേശമാണ് നിറയുന്നത്.
ലോകകപ്പ് ആവേശം പടിവാതില്ക്കല് എത്തിയതോടെ പ്രിയ താരങ്ങളുടെ ജഴ്സിയും മറ്റും വാങ്ങാന്‍ സ്പോര്‍ട്സ് ഐറ്റങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ആവശ്യക്കാരേറി. പ്രധാനപ്പെട്ട താരങ്ങളുടെയെല്ലാം വിവിധ വര്‍ണങ്ങളിലുള്ള ജഴ്സികള്‍ വന്‍തോതില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. മെസിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും ജഴ്സികള്ക്കുതന്നെയാണ് ഡിമാൻഡ്. തൊടുപുഴയിലും മറ്റും ചൂടപ്പം പോലെയാണ് ഇവ വിറ്റു പോകുന്നത്.
ഇതിനു പുറമേ വവിധ രാജ്യങ്ങളുടെ കൊടികള്‍, തൊപ്പി, തോരണം, പില്ലോ, കീ ചെയിന്‍ എന്നിവയെല്ലാം വില്‍പ്പനയ്ക്കുണ്ട്. തൊപ്പിയും മറ്റും വലിയ തോതില്‍ വില്‍പ്പന നടക്കുന്നുണ്ട്. ലോകകപ്പ് ആരംഭിക്കുന്നതോടെ വില്‍പ്പന ഇനിയും തകൃതിയാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള അവസരങ്ങളും കാണികള്‍ക്കായി വിവിധയിടങ്ങളില്‍ ഒരുക്കുന്നുണ്ട്. ക്ലബുകളുടെയും ടീമുകളുടെ ഫാന്‍സ് അസോസിയേഷനുകളുടെയും നേതൃത്വത്തിലാണ് ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണാന്‍ അവസരം ഒരുക്കുന്നത്. ഇതിനായി വലിയ സ്ക്രീനുകളും സജ്ജമാക്കും. ഇത്തരം കേന്ദ്രങ്ങളിലെല്ലാം വലിയ തോതില്‍ ഫുട്ബോള്‍ പ്രേമികള്‍ കളി കാണാനെത്തും.
District News
മറയൂർ: വീട്ടുവളപ്പിൽ മുറിച്ചു സൂക്ഷിച്ചുവച്ച 35 കിലോ ചന്ദനവും ബാരലിൽ സൂക്ഷിച്ചിരുന്ന 71 ലിറ്റർ വൈനും കണ്ടെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
മറയൂർ മാശിവയലിൽ താമസിക്കുന്ന രാമചന്ദ്രന്റെ വീട്ടിൽനിന്നാണ് വനം വകുപ്പിന്റെ തിരുവനന്തപുരം ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ ചന്ദനം കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മറയൂർ വിജിലൻസ് വിഭാഗവുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ മറിഞ്ഞുകിടന്ന ചന്ദനത്തടികൾ കണ്ടെടുത്തത്. ഇവ വില്പനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു ബാരലിൽ സൂക്ഷിച്ചിരുന്ന 71 ലിറ്റർ വൈനും (71 കുപ്പി) കണ്ടെടുത്തു. ചന്ദനവുമായി ബന്ധപ്പെട്ട കേസ് മറയൂർ റേഞ്ച് ഫോറസ്റ്റ് അധികൃതർക്കും, വൈനുമായി ബന്ധപ്പെട്ട കേസ് മറയൂർ റേഞ്ച് എക്സൈസ് വിഭാഗത്തിനും കൈമാറി.
മറയൂർ റേഞ്ച് ഓഫീസർ അബ്ജു കെ. അരുൺ കൂടുതൽ അന്വേഷണം നടത്തിവരുന്നതായി അറിയിച്ചു.
എക്സൈസ് വിഭാഗത്തിന്റെ കേസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സോണി തോമസ്, വി. അനീഷ്, വനിതാ സിവിൽ ഓഫീസർ ദിവ്യ ഉണ്ണി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.
District News
കട്ടപ്പന: നഗരത്തിലെ പ്രധാനപാതയായ ഇടുക്കിക്കവല- പള്ളിക്കവല ബൈപാസ് റോഡിന്റെ ടാറിംഗ് പൂര്‍ത്തിയായെങ്കിലും ഇരുവശങ്ങളിലെയും കട്ടിംഗ് വാഹനങ്ങള്‍ക്കു ഭീഷണിയാകുന്നു. തിരക്കേറിയ പാതയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്.
കൂടാതെ ഇരുവശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കു വാഹനങ്ങള്‍ എത്തിച്ചേരാനും ബുദ്ധിമുട്ടുന്നു. ഇരുവശങ്ങളിലും അരയടിയോളം താഴ്ചയുണ്ട്. കോണ്‍ക്രീറ്റ് ചെയ്ത് ഐറിഷ് ഓടകള്‍ നിര്‍മിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാകു.
റോഡരികില്‍ വര്‍ക്ക്ഷോപ്പുകളും വാഹന വില്‍പ്പന കേന്ദ്രങ്ങളുമാണ് കൂടുതലായി പ്രവര്‍ത്തിക്കുന്നത്.
ഇവിടങ്ങളിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചിലര്‍ താത്കാലിക ക്രമീകരണമൊരുക്കിയിട്ടുണ്ട്. കാലവര്‍ഷത്തില്‍ പലസ്ഥലങ്ങളിലും ചെളിക്കുണ്ട് രൂപപ്പെട്ടിരിക്കുകയാണ്. കട്ടിംഗിൽനിന്ന് ടയറുകള്‍ തെന്നിമാറി വാഹനങ്ങളുടെ അടിവശം തട്ടി കേടുപാട് സംഭവിക്കുന്നതായും ഡ്രൈവര്‍മാര്‍ പറയുന്നു.
District News
കറിക്കാട്ടൂർ: സെന്റ് തോമസ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും ജൂബിലി മെമ്മോറിയൽ നിർമിതികളുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. കോർപറേറ്റ് മാനേജർ ഫാ. ജോബി മൂലയിൽ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഫാ. ജോസ് പുത്തൻചിറ ആമുഖപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, പ്രഫ. റോണി കെ. ബേബി എംഎൽഎ, മണിമല പഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ഏറത്തേടം, ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ്, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റസ് പ്രിയ ടി. ജോസഫ് തുടിയൻപ്ലാക്കൽ, ചങ്ങനാശേരി എസ്എച്ച് കോൺവെന്റ് വികാർ പ്രൊവിൻഷ്യാൾ സിസ്റ്റർ ഫിലോ ജോസ് എസ്എച്ച്, ജൂബിലി ജനറൽ കൺവീനർ ജിജോ തോമസ്, പിടിഎ പ്രസിഡന്റ് ടോംസി ഞള്ളിയിൽ, അധ്യാപക പ്രതിനിധി ജോജോ ജോസ് എന്നിവർ പ്രസംഗിക്കും.
District News
മുണ്ടക്കയം: റോഡ് വശത്തുള്ള ഗർത്തം വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മുണ്ടക്കയം-പുഞ്ചവയൽ റോഡിലെ മുരിക്കുംവയൽ ശ്രീശബരീശ കോളജിന് സമീപമാണ് റോഡ് വശത്ത് ഗർത്തം രൂപപ്പെട്ടത്.
മഴവെള്ളം കുത്തിയൊലിച്ച് റോഡിന്റെ സംരക്ഷണഭിത്തി തകർന്നാണ് ഗർത്തം രൂപപ്പെട്ടത്. സ്ഥലത്ത് കലുങ്ക് ഇല്ലാത്തതിനാൽ റോഡിലൂടെ മഴവെള്ളം ഒഴുകുന്നതും യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഈ ഭാഗത്ത് റോഡിന്റെ വശങ്ങളിൽ കാട് വളർന്നുനിൽക്കുന്നതിനാൽ ഗർത്തം പെട്ടെന്ന് കാണാൻ കഴിയാത്തതും അപകടം സൃഷ്ടിക്കുന്നുണ്ട്. സിഗ്നൽ ബോർഡുകളോ സുരക്ഷാ ബാരിക്കേഡുകളോ സ്ഥലത്ത് സ്ഥാപിച്ചിട്ടില്ല. വലിയ അപകടങ്ങൾക്ക് വഴിവയ്ക്കും മുമ്പ് കലുങ്കിന്റെ സംരക്ഷണഭിത്തി നിർമിച്ച് അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
പൊൻകുന്നം: സർവീസ് സഹകരണബാങ്കിന്റെ പരിധിയിലെ വിദ്യാലയങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചിറക്കടവ് പഞ്ചായത്തിലെ 20 സ്കൂളിലും വാഴൂർ പഞ്ചായത്തിലെ രണ്ട് സ്കൂളിലുമാണ് പഠനോപകരണങ്ങൾ നൽകിയത്. ബാങ്ക് പ്രസിഡന്റ് കെ. സേതുനാഥ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ എ.ടി. ജോസഫ്, ഷേർളി മാത്യു, സതി സുരേന്ദ്രൻ, ബാങ്ക് സെക്രട്ടറി മിനി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.
പൊൻകുന്നം: ഐഎൻടിയുസി, യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റികൾ പൊൻകുന്നം സിഎംഎസ് സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം സെക്രട്ടറി സനോജ് പനക്കൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ റവ. സജി ജോസഫ്, ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, സുരേഷ് ടി. നായർ, ശ്യാം ബാബു, സജി തോമസ്, സൂരജ് ദാസ്, ഷിഹാബ് തുണ്ടിയിൽ, ഫസൽ മാടത്താനി, അനീസ് മുങ്ങത്ര, പഞ്ചായത്തംഗം രേഖാ ഡോൺ, പ്രഥമാധ്യാപിക റോഷൻ സി. ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചെറുവള്ളി: പഴയിടം കോസ്വേ കവലയിലും പരിസരപ്രദേശത്തും വഴിവിളക്കുകൾ തെളിയുന്നില്ലെന്ന് പരാതി. മഴക്കാലമായാൽ കോസ്വേയിലും കരകളിലും മണിമലയാറ്റിൽനിന്ന് വെള്ളം കയറാറുണ്ട്.
വഴിവിളക്കില്ലാത്തത് കാൽനടയാത്രക്കാരുടെ സഞ്ചാരം ദുരിതമാക്കും. പൊൻകുന്നം-പുനലൂർ ഹൈവേ നിർമിച്ചപ്പോൾ സ്ഥാപിച്ച വഴിവിളക്കുകൾ തകരാറിലായെന്നും ഇവ നന്നാക്കുകയോ പഞ്ചായത്ത് വഴിവിളക്കുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
പെരുവന്താനം: സഹകരണബാങ്കിന്റെ എടിഎം പ്രവർത്തനരഹിതമായത് പെരുവന്താനത്തെ നാട്ടുകാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.
മലയോര മേഖലയിലെ ആളുകളുടെ ഏക ആശ്രയമായിരുന്നു ജംഗ്ഷനിലെ സഹകരണബാങ്കിന്റെ എടിഎം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് പ്രവർത്തനം നിലച്ചതോടെ പ്രദേശവാസികൾക്ക് മുപ്പത്തഞ്ചാംമൈലിലോ മുണ്ടക്കയത്തോ എത്തി പണമിടപാട് നടത്തേണ്ട സ്ഥിതിയാണ്.
എടിഎം പ്രവർത്തനസജ്ജമാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
District News
ചെറുവള്ളി: അമ്പലം റോഡിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. രാധാകൃഷ്ണൻ നായർ മന്നത്താനിൽ, വിനോദ്കുമാർ ചെമ്മരപ്പള്ളിൽ, ചെറുവള്ളി ക്ഷേത്രദർശനത്തിന് എത്തിയ പനമറ്റം സ്വദേശിനി എന്നിവർക്കാണ് കടിയേറ്റത്. മൂവരും ആശുപത്രിയിൽ ചികിത്സ തേടി.
ചെറുവള്ളിയിലും ക്ഷേത്ര പരിസരങ്ങളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ വിലസുകയാണെന്നും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
മുണ്ടക്കയം: ശക്തമായ കാറ്റിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കൊക്കയാർ രത്നഗിരി പള്ളത്തുകുഴിയിൽ അജീഷ് കുമാറിന്റെ വീടിന് മുകളിലേക്കാണ് പുളിമരം കടപുഴകി വീണത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നുവെങ്കിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വീടിന്റെ ഷീറ്റും മേൽക്കൂരയും ഭാഗികമായി തകർന്നു. വീടിന്റെ മറ്റു ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കനത്ത കാറ്റിൽ വൻ ശബ്ദത്തോടെയാണ് മരം വീടിന്റെ മേൽക്കൂരയിലേക്ക് പതിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
District News
കാഞ്ഞിരപ്പള്ളി: മഴക്കാലമുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ വകുപ്പുകൾ യോഗം ചേർന്നു. അടിയന്തര സാഹചര്യങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാമ്പുകള്‍ സജ്ജമാക്കുന്നതിന് പോലീസിനെയും റവന്യു വിഭാഗത്തെയും ചുമതലപ്പെടുത്തി. ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പിനെയും ചുമതലപ്പെടുത്തി.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ ഇരുവശങ്ങളിലെയും കാട് വെട്ടിത്തെളിക്കുന്നതിന് നിര്‍ദേശം നല്കി. ഇറിഗേഷന്‍ വകുപ്പ് വിവിധ പാലങ്ങളുടെയും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെയും സ്ഥിതികള്‍ വിലയിരുത്തും.
താലൂക്കില്‍ കൂട്ടിക്കല്‍, മുണ്ടക്കയം മേഖലകളിലാണ് കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍. നിലവില്‍ ഇതുവരെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴ ശക്തി പ്രാപിക്കുന്നതോടെ അഗ്നിരക്ഷാസേന, മറ്റു സുരക്ഷാസേനകള്‍ എന്നിവരോട് സജ്ജമായിരിക്കാനും അധികൃതർ നിർദേശം നൽകി.
District News
എരുമേലി: കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിക്കുന്ന 60 സെന്റ് സ്ഥലം ദേവസ്വം ബോർഡിന്റേതല്ലെന്നും സ്വകാര്യ വ്യക്തിയുടേതാണെന്നും ഒഴിഞ്ഞു കൊടുക്കണമെന്നുമുള്ള കോടതി വിധിക്കെതിരേ കെഎസ്ആർടിസി നൽകിയ അപ്പീലിൽ കക്ഷി ചേരാൻ എരുമേലി പഞ്ചായത്ത് തീരുമാനിച്ചു. ഇന്നലെ അടിയന്തരമായി വിളിച്ചു ചേർത്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് പഞ്ചായത്ത് ഇക്കാര്യം തീരുമാനിച്ചത്.
നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റശേഷം നടന്ന ആദ്യ യോഗത്തിൽ കേസിൽ കക്ഷി ചേരണമെന്ന് ആവശ്യമുയർന്നിരുന്നു. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇന്നലെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ആവശ്യം വീണ്ടും ഉയർന്നതോടെയാണ് പഞ്ചായത്ത് കക്ഷി ചേരാൻ തീരുമാനിച്ചത്. പാലാ കോടതിയിൽ കെഎസ്ആർടിസി നൽകിയ അപ്പീലിൽ വാദം ആരംഭിച്ചിട്ടില്ല.
District News
കൂവപ്പള്ളി: കുട്ടികൾ നാളെയുടെ പ്രതീക്ഷയാണെന്നും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനും ഓരോ വിദ്യാർഥിക്കും സാധിക്കണമെന്നും പ്രഫ. റോണി കെ. ബേബി എംഎൽഎ. കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ നൽകിയ സ്വീകരണ പരിപാടിയിലും തുടർന്ന് നടന്ന കുട്ടികൾക്കൊപ്പം എംഎൽഎ എന്ന സംവാദ പരിപാടിയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവസ്തുക്കളുടെ ഉപയോഗം, മൊബൈൽ ഫോൺ അഡിക്ഷൻ എന്നിവയിൽനിന്നും കുട്ടികൾ പൂർണമായും മോചനം നേടേണ്ടതുണ്ട്. ഇത്തരം തെറ്റായ ശീലങ്ങളിൽ പെട്ടുപോകാതെ നല്ല ചിന്താഗതി വളർത്തിയെടുക്കാൻ കുട്ടികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് ജോഷീന മേരി ജോർജ്, വാർഡ് അംഗം ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർഥികളും പങ്കെടുത്തു.
District News
ഭരണങ്ങാനം: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയദിനാഘോഷം ഇന്നു രാവിലെ 10.30ന് സെന്റ് മേരീസ് പള്ളി പാരിഷ് ഹാളില്‍ നടക്കും. സ്കൂള്‍ മാനേജര്‍ ഫാ. സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനം മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി, പഞ്ചായത്ത് മെംബര്‍ കെ.ടി. തോമസ് കിഴക്കേക്കര, പ്രിന്‍സിപ്പല്‍ ജോബി സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര് പി.ഐ. ബെന്നിച്ചന്, പിടിഎ പ്രസിഡന്റ് ജോബി ജോസ്, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോണ്‍ കണ്ണന്താനം, ലിന്‍സി ജോസഫ്, ലിന്‍മേരി അല്‍ഫോന്‍സ സ്റ്റീഫന്‍, പീറ്റര്‍ ജോസഫ് ജോയി തുടങ്ങിയവര്‍ പ്രസംഗിക്കും. ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
എം. ജി. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ പൂര്‍വ വിദ്യാര്‍ഥികളെയും സമ്മേളനത്തില്‍ ആദരിക്കും.
District News
പാലാ: നാട്ടുമ്പുറങ്ങളിലെ റോഡ് വശങ്ങൾ കാടുനിറഞ്ഞതോടെ കാൽനടയാത്രികൾ ദുരിതത്തിൽ. മഴ തുടങ്ങിയതോടെ കാട് അതിവേഗമാണ് വളർന്നത്. മഴക്കാലപൂർവ ശുചീകരണം പലയിടത്തും പൂർത്തിയാകാത്തതിനാൽ കാനടയാത്രികർ റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്.
കരൂര്‍ പഞ്ചായത്തിലെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ചിറ്റാർ-ആമേറ്റുപള്ളി റോഡിൽ കാടുനിറഞ്ഞതിന് പുറമേ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തെ മഴക്കാലപൂർവ ശുചീകരണങ്ങളുടെ ഭാഗമായി റോഡ് വശങ്ങൾ പഞ്ചായത്ത് വൃത്തിയാക്കിയിരുന്നു. എന്നാൽ ഈ വർഷം യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം.
കുറുമണ്ണ്: പാലാ-മേലുകാവ് റോഡില്‍ കുറുമണ്ണ് പള്ളിപ്പടി മുതല്‍ ഇഞ്ചുകാവ് വരെയും റോഡിന്റെ ഇരുവശത്തും കുറ്റിക്കാട് നിറഞ്ഞ നിലയിലാണ്. റോഡിലൂടെ വഴിയാത്രക്കാര്‍ നടക്കേണ്ടി വരുന്നതിനാൽ അപകടസാധ്യതയും ഏറെയാണ്. ഇവിടയും ഇഴജന്തുക്കൾ ഏറെയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വശങ്ങളിലെ കാട് വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ പിഡബ്ല്യുഡി അധികൃതർക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനുപുറമേ വശങ്ങളിൽ ഓടയില്ലാത്തതിനാൽ മഴ പെയ്യുമ്പോൾ റോഡിലൂടെ വെള്ളം കുത്തിയൊലിക്കുന്നതും ദുരിതം സൃഷ്ടിക്കുകയാണ്.
District News
പ്രവിത്താനം: അടൂര്‍ എമിറേറ്റ്സ് മോഡല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എന്‍എസ്എസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റുകളുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി.
ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രവിത്താനം പള്ളി അസി. വികാരി ഫാ. ആന്റണി കൊല്ലിയില്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു, അടൂര്‍ എമിറേറ്റ്സ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് സന്തോഷ് വര്‍ഗീസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, സുരമ്യ, ഡോ. ആന്റണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു.
District News
ഇടമറുക്: ഇടമറുക്-പൈകടപീടിക-പയസ്മൗണ്ട്-കുറുമണ്ണ് റോഡ് തകർന്ന് കാൽനടയാത്ര പോലും അസാധ്യമായി.
മേലുകാവ്, കടനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 4.5 കിലോമീറ്റർ ദൂരമുള്ള റോഡിലൂടെ യാത്ര ചെയ്യാൻ പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാൻ സാധിക്കില്ല.
ജൽ ജീവൻ പദ്ധതിക്കായി പൈപ്പുകളിടാൻ കുഴിയെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാനോ പൈപ്പുകൾ പൂർണമായി ഇടാനോ സാധിച്ചിട്ടില്ല. ആശുപത്രി ആവശ്യങ്ങൾ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ പോലും ഓട്ടംവിളിച്ചാൽ ഓട്ടോറിക്ഷകൾ പോലും വരാൻ മടിക്കുകയാണ്.
ഏതാനും വർഷങ്ങൾക്കു മുൻപ് ഈരാറ്റുപേട്ട-കുറുമണ്ണ്-കൊല്ലപ്പള്ളി വഴി കെഎസ്ആർടിസി ബസും ഈരാറ്റുപേട്ട-തൊടുപുഴയായി സ്വകാര്യ ബസും സർവീസ് നടത്തിയിരുന്നു. ബസ് സർവീസുകൾ നിലച്ചു പോയെങ്കിലും റോഡ് നല്ല രീതിയിൽ ടാറിംഗ് നടത്തിയിരുന്നതിനാൽ വാഹനയാത്ര സുഗമമായിരുന്നു.
മഴക്കാലംകൂടി ആരംഭിച്ചതോടെ റോഡിലെ വെള്ളക്കെട്ടിൽ ചാടി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. റോഡിലെ കുഴികളെങ്കിലും അടിയന്തരമായി മൂടി അപകടമൊഴിവാക്കാൻ അധികൃതർ തയറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗിന്റെ ഐക്യുഎസി, എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലിറ്റില്‍ ലൂര്‍ദ് മിഷന് ആശുപത്രിയുടെ സഹകരണത്തോടെ ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗം മേധാവി ഡോ. രഘു ഉദ്ഘാടനം ചെയ്തു.
ലിറ്റില്‍ ലൂര്‍ദ് മിഷന് ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ സുനിത എസ്വിഎം അധ്യക്ഷത വഹിച്ചു. ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗിലെ അസി. പ്രഫസര്‍ സിസ്റ്റര്‍ അമല്‍ എസ്വിഎം, ഓര്‍ത്തോപീഡിക്സ് വിഭാഗം ഡോ. അരവിന്ദ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിഎസ്സി നഴ്സിംഗ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ബോധവത്കരണ സ്കിറ്റ് അവതരിപ്പിച്ചു.
District News
അതിരമ്പുഴ: കാരിസ്ഭവനും മുണ്ടിയാനിക്കൽ കുടുംബയോഗവും സംയുക്തമായി സംഘടിപ്പിച്ച അഞ്ചാമത് ഫാ. അനീഷ് മുണ്ടിയാനിക്കൽ സ്മാരക ഗ്ലോബൽ ബൈബിൾ ക്വിസ് ഫൈനലിൽ പാലാ രൂപത കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി ഇടവകാംഗങ്ങളായ പാലയ്ക്കൽ ബിന്നി സ്കറിയ-പി.എസ്. സ്കറിയ ദമ്പതികൾ വിജയികളായി.
കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള 14 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ചങ്ങനാശേരി അതിരൂപത തോട്ടയ്ക്കാട് സെന്റ് ജോർജ് പള്ളി ഇടവകാംഗങ്ങളായ വത്സമ്മ സ്കറിയ-രഞ്ജിത്ത് സ്കറിയ ടീം രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി രൂപത ചെറുവള്ളിക്കുളം സെന്റ് ജോർജ് പള്ളി ഇടവകാംഗങ്ങളായ മേരിക്കുട്ടി മാത്യു-സിജി ഏബ്രഹാം ടീം മൂന്നാം സ്ഥാനത്തിനും അർഹരായി.
കാരിസ്ഭവൻ ഡയറക്ടർ ഫാ. ബിജിൽ ചക്യത്ത് എംഎസ്എഫ്എസ് ഉദ്ഘാടനം നിർവഹിച്ച ക്വിസ് മത്സരം നയിച്ചത് ഫാ. ജോൺസൺ ചാലയ്ക്കലാണ്. ഫാ. തോമസ് മുണ്ടിയാനിക്കൽ അധ്യക്ഷത വഹിച്ചു. പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ കാരിസ് ഭവൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലാലു തടത്തിലാങ്കൽ എംഎസ്എഫ്എസ് വിതരണം ചെയ്തു.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ദി എംപ്ലോയബിലിറ്റി എഡ്ജ്' ദ്വിദിന സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ് പരിശീലന പരിപാടിക്ക് തുടക്കമായി.
തൊഴിൽരംഗത്ത് വിജയിക്കാനാവശ്യമായ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ സ്കിൽ, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചടങ്ങ് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും ആധുനിക തൊഴിൽമേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ സജ്ജരാക്കുന്നതിനും ഇത്തരം പരിശീലന പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ ആൻഡ് കോഴ്സ് കോ-ഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട് സന്ദേശം നൽകി. പാലാ സെന്റ് തോമസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും കരിയർ ഹൈറ്റ്സ് ഡയറക്ടറുമായ പ്രഫ. ടോമി ചെറിയാൻ, കരിയർ ഹൈറ്റ്സ് പാലാ ഡയറക്ടർ ജോർജ് കരുണയ്ക്കൽ, കോർപറേറ്റ് ട്രെയിനർമാരായ ജിൻസി ജോസഫ്, ഷീന മറിയം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. കൊമേഴ്സ് വിഭാഗം അസി. പ്രഫസറും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഡോ. മിഥുൻ ജോൺ നേതൃത്വം നൽകി.
District News
അരുവിത്തുറ: സെന്റ് ജോർജ്സ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ദ എംപ്ലോയബിലിറ്റി എഡ്ജ്' ദ്വിദിന സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ് പരിശീലന പരിപാടിക്ക് തുടക്കമായി.
തൊഴിൽ രംഗത്ത് വിജയിക്കാൻ ആവശ്യമായ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ സ്കിൽ, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ബർസാർ ആൻഡ് കോഴ്സ് കോഓർഡിനേറ്റർ ഫാ. ബിജു കുന്നയ്ക്കാട്ട് സന്ദേശം നൽകി.
വിദ്യാർഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും ആധുനിക തൊഴിൽമേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ സജ്ജരാക്കുന്നതിനും ഇത്തരം പരിശീലന പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ അഭിപ്രായപ്പെട്ടു.
പാലാ സെന്റ് തോമസ് കോളജ് മുൻ വൈസ് പ്രിൻസിപ്പളും പാലാ കരിയർ ഹൈറ്റ്സ് ഡയറക്ടറുമായ പ്രഫ. ടോമി ചെറിയാൻ, കരിയർ ഹൈറ്റ്സ് പാലാ ഡയറക്ടർ ജോർജ് കരുണക്കൽ, കോർപ്പറേറ്റ് ട്രെയിനർമാരായ ജിൻസി ജോസഫ്, ഷീന മറിയം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും പ്രോഗ്രാം കോഓർഡിനേറ്ററുമായ ഡോ. മിഥുൻ ജോൺ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
District News
പാലക്കാട്: ഐഐടിയിൽ എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി 28ന് പാലക്കാട് മാത്ത് സർക്കിൾ 2026 സെലക്്ഷൻ വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു.
ജില്ലയിലെ പാലക്കാട്, ചിറ്റൂർ, കുഴൽമന്ദം വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 28ന് കാന്പസിൽ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും.
രാവിലെ 9. 30 ന് അധ്യാപകരുടെയും പരിശീലകരുടെയും നേതൃത്വത്തിൽ വിദ്യാർഥികളെ ഉൾപ്പെടുത്തി വിവിധ ഗണിതശാസ്ത്ര പ്രവർത്തനങ്ങളും ചർച്ചകളും നടക്കും. ഉച്ചയ്ക്ക് 2.30 ന് തെരഞ്ഞെടുപ്പ് പരീക്ഷയും നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ 50 വിദ്യാർഥികളെ മൂന്ന് വർഷത്തെ മാത്ത് സർക്കിൾ പരിപാടിയിലേക്ക് തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് പൂർത്തിയാക്കുന്നതുവരെ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും നാലാം ഞായറാഴ്ചയും വിവിധ സെഷനുകൾ നൽകും. ഒരു പ്രത്യേക ഗണിതവിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും ഓരോ സെഷനും നടക്കുന്നത്.
വിദഗ്ധരായ മെന്റർമാരിൽ നിന്ന് വിദ്യാർഥികൾക്ക് പഠിക്കാനും അവരുമായി സംവദിക്കാനും അവസരമുണ്ടാകും. ഫീസോ നിർബന്ധിത ഹാജരോ പരീക്ഷകളോ ഉണ്ടായിരിക്കില്ല. സെഷനുകൾ ഐഐടി പാലക്കാട് കാന്പസിൽ നടക്കും. വിദ്യാർഥികൾക്ക് പാലക്കാട് നഗരത്തിൽ നിന്ന് കാന്പസിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യവും ഒരുക്കും.
താത്പര്യമുള്ള വിദ്യാർഥികൾക്ക് 10 മുതൽ 24 വരെ https://mathcircle.iitpkd.ac.in/ ൽ ഓണ്‍ലൈനായി അപേക്ഷിക്കാം.
District News
ചിറ്റൂർ: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ചിറ്റൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലെൻസ്ഫെഡ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ വിജയിച്ചവർക്കുള്ള അനുമോദനം, കെ- സ്മാർട്ട് ട്രെയിനിംഗ് ക്ലാസിൽ പങ്കെടുത്ത അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, പഠനക്ലാസ് എന്നീ പരിപാടികൾ നടത്തി.
സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. മുജീബ് റഹ്്മാൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി തരുൺ എം. ജോഷി, വി. രമേശ്, ജില്ലാ സെക്രട്ടറി എസ്. രാജേഷ്, പി. ശിവദാസ്, എൻ.എ. കാജാഹുസൈൻ, എസ്. നാസർ, കൺവീനർ ടി. ദാസ്, എം. ശക്തിവേൽ, ഏരിയ ഫാക്കൽറ്റി മുഹമ്മദ് ഗനി, ജി. രമേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഫാക്കൽറ്റി എൻജിനീയർ കെ.ടി. അനൂപ് ക്ലാസ് നയിച്ചു. അംഗങ്ങൾക്ക് പച്ചക്കറിതൈ വിതരണവും നടത്തി.
District News
പാലക്കാട്: ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 11ന് ആരോഗ്യകരമായ ഭക്ഷണ വിഭവനിർമാണ മത്സരം സംഘടിപ്പിക്കുന്നു. ആരോഗ്യകരവും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മേഴ്സി കോളജാണ് മത്സരവേദി. രാവിലെ ഒന്‍പത് മുതൽ 11 വരെയാണ് സമയം.
കുടുംബശ്രീ ഭക്ഷ്യസംരംഭ യൂണിറ്റുകൾ, കുടുംബശ്രീ ജനകീയ ഹോട്ടലുകൾ, പാചക യൂണിറ്റുകൾ, വനിതാ സ്വയം തൊഴിൽ സംഘങ്ങൾ, എഫ്എസ്എസ്എഐയിൽ രജിസ്റ്റർ ചെയ്ത ഭക്ഷ്യ ഉത്പാദന, വിതരണ യൂണിറ്റുകൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
മത്സരാർഥികൾ സ്വയം തയാറാക്കിയ ആരോഗ്യപരിപാലനത്തിന് സഹായകവും സുരക്ഷിതവുമായ ഒരു പോഷകസമൃദ്ധമായ വിഭവം മത്സരത്തിനായി അവതരിപ്പിക്കണം. പ്രാദേശികമയി ലഭ്യമായ ചേരുവകൾക്ക് മുൻഗണന. കൃത്രിമ നിറം, മധുരം, അമിത അളവിൽ എണ്ണ, ഉപ്പ്, പഞ്ചസാര, സുരക്ഷിതമല്ലാത്ത ഭക്ഷ്യ അഡിറ്റീവുകളുടെ ഉപയോഗം ഒഴിവാക്കണം. വീട്ടിൽ നിന്ന് വിഭവം തയ്യാറാക്കി കൊണ്ടുവരണം. മത്സരവേദിയിൽ പാചകം ചെയ്യാൻ അനുവാദമില്ല.
രജിസ്ട്രേഷനായി 30 മിനിറ്റുമുന്പ് എത്തണം. മില്ലറ്റുകൾ, പച്ചക്കറികൾ, പഴങ്ങൾ, പരന്പരാഗത ഭക്ഷ്യവിഭവങ്ങൾ, കുറഞ്ഞ പ്രോസസിംഗ് നടത്തിയ ഭക്ഷണങ്ങൾ ഉപയോഗിച്ചുള്ള വിഭവങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റും മൊമന്റോയും 5000 രൂപ (ഒന്നാം സമ്മാനം), 3000 രൂപ (രണ്ടാം സമ്മാനം), 1000 രൂപ (മൂന്നാം സമ്മാനം) എന്നിങ്ങനെ കാഷ് പ്രൈസും സമാപന സമ്മേളനത്തിൽ സമ്മാനിക്കും.
താത്പര്യമുള്ളവർ ഇന്നുച്ചയ്ക്ക് 12.30 നകം രജിസ്റ്റർ ചെയ്യണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. ഫോണ്‍: 8943346599.
District News
കല്ലടിക്കോട്: കാഞ്ഞിക്കുളം ഐജി മെഡിക്കൽ സെന്ററിൽ ആരംഭിച്ച ഹെൽത്ത് കാർഡ് പദ്ധതി മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക- വ്യാപാര മേഖലയിൽ നിന്നുള്ളവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്രീലത, യൂസഫ് പാലക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൾഖാദർ, സവിത, ബീന ജോയ്, ആന്റണി മതിപ്പുറം, കെ.കെ. ചന്ദ്രൻ, കെ. രാധാകൃഷ്ണൻ, സി.പി. സജി, പി. ശരത്, സെയ്ത് മുഹമ്മദ്, ഡോ. മാത്യു പനയ്ക്കാതോട്ടം, ഡോ.മുഹമ്മദ് ഷാഫി, പി.എം. അബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
District News
മണ്ണാർക്കാട്: സംസ്ഥാനത്തെ സോളാർ ഫെൻസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് പുതിയ ഓൺലൈൻ റിപ്പോർട്ടിംഗ് സംവിധാനവും മോണിറ്ററിംഗ് പോർട്ടലും വികസിപ്പിച്ചു.
സംസ്ഥാനത്ത് വനംവകുപ്പ് സ്ഥാപിച്ച സോളാർ ഫെൻസുകളുടെ പ്രവർത്തനക്ഷമത, അറ്റകുറ്റപ്പണികൾ, പരിശോധനകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത് ഇതുവരെ സമയമെടുക്കുന്നതും ശ്രമകരവുമായ പ്രക്രിയയായിരുന്നു. ഇതുപരിഹരിക്കുന്നതിനായാണ് പുതിയ ഡിജിറ്റൽ സംവിധാനം ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് സ്റ്റേഷൻ, സെക്്ഷൻ പരിധികളിലുള്ള സോളാർ ഫെൻസുകളുടെ പ്രവർത്തന നില ഈ ഓൺലൈൻ പോർട്ടലിലൂടെ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. പ്രവർത്തിക്കുന്നതും പ്രവർത്തിക്കാത്തതുമായ ഫെൻസുകളുടെ ദൈർഘ്യം, നാശനഷ്ടങ്ങൾ, അറ്റകുറ്റപ്പണികൾ, പരിശോധന രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തും.
ഫോറസ്റ്റ് സ്റ്റേഷൻ, സെക്്ഷൻ തലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ ഓൺലൈൻ മോണിറ്ററിംഗ് പോർട്ടലിൽ സമാഹരിച്ച് ഡാഷ് ബോർഡിലൂടെ ലഭ്യമാക്കും.
ഓരോ സോളാർ ഫെൻസ് സ്ട്രെച്ചിന്റേയും നിലവിലെ പ്രവർത്തന നില നിരീക്ഷിക്കാനും അവസാന പരിശോധനയ്ക്ക് ശേഷം 48 മണിക്കൂറിലധികമായി പരിശോധിക്കാത്ത ഭാഗങ്ങൾ കണ്ടെത്താനും ഈ സംവിധാനം സഹായകരമാകും.
ഫെൻസുകൾ നിശ്ചിത ഇടവേളകളിൽ പരിശോധിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനും പ്രവർത്തനരഹിതമായ ഭാഗങ്ങളിൽ ഉടൻ അറ്റകുറ്റപണി ആരംഭിക്കുന്നതിനും പോർട്ടൽ വഴിയൊരുക്കും.
ഒരൊറ്റ ക്ലിക്കിൽ സംസ്ഥാനത്തെ എല്ലാ സോളാർ ഫെൻസുകളുടെയും തത്സമയ പ്രവർത്തന അവലോകനം ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകതയെന്നു വനംവകുപ്പ് അറിയിച്ചു.
തിരുവിഴാംകുന്ന് വനമേഖലയിൽ 2024 ജനുവരി ഒന്നുമുതൽ 2026 മാർച്ച് 30 വരെ 93 തവണ കാട്ടാനകൾ ഫെൻസിംഗ് തകർത്ത വിവരം കഴിഞ്ഞദിവസം കണ്ടമംഗലം സ്വദേശി സോണി പ്ലാത്തോട്ടത്തിൽ നൽകിയ വിവരാവകാശരേഖയിലൂടെ പുറത്തുവന്നിരുന്നു. അമ്പലപ്പാറ മുതൽ മേക്കളപ്പാറ പൊതുവപ്പാടം വരെ വരുന്ന 13 കിലോമീറ്റർ ഫെൻസിംഗ് ആണ് പലപ്പോഴായി കാട്ടാനകൾ തകർത്തത്. ഇക്കാര്യം വനംവകുപ്പ് അറിയുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും സാധിച്ചിരുന്നില്ല. ഇതോടെ ഈ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്. ഇത്തരത്തിലുള്ള വിഷയങ്ങൾ പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ അതാതു സമയത്ത് പരിഹരിക്കപ്പെടാൻ ആകുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്.
District News
കല്ലടിക്കോട്: സർവീസ് സഹകരണ ബാങ്ക് കലാ- കായിക- വിദ്യാഭ്യാസ- സാമൂഹ്യ മേഖലകളിൽ മികവ് തെളിയിച്ചവരേയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആന്റണി മതിപ്പുറം അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, വൈസ് പ്രസിഡന്റ് യൂസഫ് പാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് നവാസ്, വാർഡ് മെംബർ രാധ, വി.കെ. ഷൈജു, കെ.ജെ. മുഹമ്മദ്, കെ.കെ. ചന്ദ്രൻ, മുഹമ്മദ് ഹാരിസ്, സി.കെ. മുഹമ്മദ് മുസ്തഫ, എം.യു. ഷംസുദ്ദീൻ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ.എ. മുഹമ്മദാലി സ്വാഗതവും ബാങ്ക് സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.
District News
വണ്ടിത്താവളം: എഴുത്താണി പള്ളിമൊക്കിനു സമീപം ഞാറുപാകിയത് പന്നിക്കൂട്ടമിറങ്ങി നശിപ്പിച്ചു. ഞാറുവളർന്നു തുടങ്ങുമ്പോഴാണ് പന്നികൾ ചവിട്ടിയും ഉഴുതുമറിച്ചും നശിപ്പിച്ചിച്ചത്. ഞാറുപാകിയതിനുചുറ്റും മറയുണ്ടാക്കിയിട്ടും പന്നികളുടെ വരവിനെ തടയാൻ കഴിയുന്നില്ല.
അർധരാത്രിവരെ പടക്കംപൊട്ടിച്ച് പന്നിയെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകാത്തതിൽ കർഷകർ വിഷമവൃത്തത്തിലാണ്.
നെല്ലിന്റെ പണം ലഭിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും വായ്പ വാങ്ങിയാണ് കർഷകർ ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്.
District News
പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ പുതിയ സംരംഭമായ പീപ്പിൾസ് കെയർ സെന്ററിന്റെ വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു.
പാലക്കാട് കെഎസ്ആർടിസിക്ക് എതിർവശം സാൻജോ ടവറിൽ പ്രവർത്തനമാരംഭിക്കുന്ന പീപ്പിൾസ് കെയർ സെന്ററിൽ ജീറിയാട്രിക് ഹോം കെയർ, ഫിസിയോ തെറാപ്പി, കൗണ്‍സിലിംഗ് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുക.
വയോജനങ്ങൾക്കു വ്യക്തിപരമായി പ്രഫഷണൽ സേവനം നല്കുന്ന പദ്ധതിയാണ് ജീറിയാട്രിക് ഹോം കെയർ സർവീസ്. ഉദ്ഘാടനചടങ്ങിൽ ജെഎസ്എസ് ജീറിയാട്രിക് ട്രെയിനിംഗ് പൂർത്തിയാക്കിയ ജീറിയാട്രിക് ഹോം കെയർ അസിസ്റ്റൻസിനുള്ള ഐഡി കാർഡുകൾ വിതരണം ചെയ്തു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ പ്രോജക്ട് വഴി ലഭ്യമായ ജീറിയാട്രിക് ഹോംകെയർ സർവീസ് എക്യുപ്മെന്റുകളുടെ സമർപ്പണോദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർഹെഡ് ഡേവിസ് ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മോണ്‍ ജീജോ ചാലയ്ക്കൽ, മറ്റു വൈദികർ, സിസ്റ്റേഴ്സ്, വിവിധ സേവനകേന്ദ്രങ്ങൾ- സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, പിഎസ്എസ്പി സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ ഫാ. സാൻജോ ചിറയത്ത് നന്ദിയും പറഞ്ഞു. പിഎസ്എസ്പി പ്രോഗ്രാം മാനേജർ ബോബി, പീപ്പിൾസ് കെയർ പ്രോജക്ട് കോ- ഓർഡിനേറ്റർ ബാബു പോൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
District News
ഷൊർണൂർ: ജനജീവിതം ദുസഹമാക്കുന്ന പാചകവാതക വിലവർധനവിനെതിരേ പ്രതിഷേധജ്വാലയുമായി മഹിളാ അസോസിയേഷൻ. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും സാധാരണക്കാരുടെ കുടുംബബജറ്റ് തകർക്കുന്ന പാചകവാതക വിലവർധനവിനെതിരെയുമാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ ഷൊർണൂർ വില്ലേജ് കമ്മിറ്റി സമരം ചെയ്തത്.
പ്രതിഷേധ പ്രകടനവും മാർച്ചും ഷൊർണൂർ നഗരസഭാ ചെയർമാൻ പി. നിർമല ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കെ. ജിഷ അധ്യക്ഷത വഹിച്ചു. എ. സൗമ്യ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. സിന്ധു, കൗൺസിലർമാരായ ലത, പുഷ്പ, ശോഭന പ്രസംഗിച്ചു.
District News
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റുമോർട്ടം നടപടികൾ വലിയ പ്രതിസന്ധിയിലാണെന്നും അടിയന്തരമായി ഫോറൻസിക് സർജനെ നിയമിക്കണെമെന്നും കെപിസിസി ഗാന്ധിദർശൻ സമിതി ജില്ലാ കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.
പോസ്റ്റുമോർട്ടം ചെയ്യേണ്ട മൃതദേഹങ്ങൾ തൃശൂർ ജില്ലയിലെ ആശുപത്രികളിലേക്കു കൊണ്ടുപോകേണ്ട സ്ഥിതിയാണ്. മൃതദേഹം തൃശൂരിലേക്കു കൊണ്ടുപോകുന്നതിനള്ള ഭീമമായ ചെലവ് മരിച്ചയാളുടെ ബന്ധുക്കൾ തന്നെ വഹിക്കേണ്ടതുണ്ട്. ഇത് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണ്. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ജില്ലാകമ്മിറ്റി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനു നിവേദനം നൽകി.
ജില്ലാ കൗണ്‍സിൽ യോഗം ഗാന്ധിദർശൻ സമിതി സംസ്ഥാന ജനറൽസെക്രട്ടറി ബൈജു വടക്കുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഷാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. മുരളീധരൻ, ജില്ലാ ജനറൽ സെക്രട്ടറി രാജൻ മുണ്ടൂർ, എൻ. അശോകൻ, വി. മോഹനൻ, ടി. രാജൻ, എം.സി. സജീവൻ, വി. ഉണ്ണികൃഷ്ണൻ, എം. ബാബു, എ. ഗോപാലകൃഷ്ണൻ, സുന്ദരൻ വെള്ളപ്പന, പി.എം. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.